തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച സംഭവത്തിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ. എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജ കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചു. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് വിജയിച്ച മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് ആരാണെന്നറിയില്ലെന്ന വെളിപ്പെടുത്തലുമായി പ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 234 വോട്ടുമായി രണ്ടാംസ്ഥാനം ലഭിച്ച മുസ്തഫ പുഴനമ്പ്രത്താണ് വൈസ് പ്രസിഡന്റായത്. എ ഗ്രൂപ്പുകാരനായ മുസ്തഫയെ മണ്ഡലം പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന് താൽപര്യമെങ്കിലും ഇയാൾ ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്തതോടെ ഔദ്യോഗികപക്ഷത്തിന് അസ്വീകാര്യനായി. അങ്ങനെയാണ് മുഹമ്മദ് റാഷിദ് സ്ഥാനാര്‍ഥിയാകുന്നത്. എന്നാൽ കോണ്‍ഗ്രസുകാര്‍ വോട്ടര്‍പട്ടികവെച്ച് അരിച്ചുപെറുക്കിയിട്ടും ഇങ്ങനെയൊരാളില്ല. പിന്നെങ്ങനെ ‘അജ്ഞാതനായ മുഹമ്മദ് റാഷിദ് ‘ മണ്ഡലം പ്രസിഡന്റായെന്നതാണ് ദുരൂഹമായി തുടരുന്നത്.