Thursday, May 23, 2024
spot_img

ശബരിമലയിൽ അതീവ ജാഗ്രത വേണമെന്ന് പോലീസ് റിപ്പോർട്ട്, അടിയന്തിര ഒഴിപ്പിക്കലിന് ഹെലിപാഡ് വേണം, ഹോട്ടലുകളും ജാഗ്രത പുലർത്തണം

തിരുവനന്തപുരം- ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയത്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാന്‍ ശബരിമലയില്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

  ഒക്ടോബറില്‍ കളമശേരിയില്‍ പ്രാര്‍ത്ഥനാ സ്ഥലത്ത് സ്‌ഫോടനം നടത്തിയത് ഐ.ഇ.ഡി ഉപയോഗിച്ചായിരുന്നു. സംസ്ഥാനത്തേക്ക് തീരദേശം വഴി ആയുധവും സ്‌ഫോടക വസ്തുക്കളും കടത്താന്‍ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

   സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ത്ഥാടകരെന്ന പേരില്‍ ശബരിമലയില്‍ കടന്നു കയറാനുള്ള സാദ്ധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌ഫോടക വസ്തുക്കളോ സ്‌ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താന്‍ സാദ്ധ്യതയുണ്ട്. തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണ്. അതിനാല്‍, സംശയം തോന്നുന്നവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്പോള്‍ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും പൊലീസ് ഉദ്യോഗസ്ഥർ നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ഹോട്ടലുകാർ ജാഗ്രത പുലർത്തണം

    സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് തീപിടിക്കാന്‍ സാദ്ധ്യത ഏറെയാണെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നത്. 30 മുതല്‍ 130 എല്‍.പി.ജി സിലിണ്ടറുകള്‍വരെ ചില ഹോട്ടലുകള്‍ സൂക്ഷിക്കുന്നുണ്ട്. അനധികൃത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സീസണിലേക്കുള്ള നിർദ്ദേശങ്ങൾ
എൽ.പി.ജി വിതരണം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണം. സിലിണ്ടറുകള്‍ക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണം.

  • കേന്ദ്രീകൃത റജിസ്‌ട്രേഷന്‍ സംവിധാനം വേണം. മകരജ്യോതി, മണ്ഡലപൂജ എന്നീ അവസരങ്ങളില്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവരണം
  • സന്നിധാനത്തുനിന്ന് വലിയരീതിയില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തണം.
  • പമ്പയില്‍നിന്ന് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം ഏര്‍പ്പെടുത്തണം.
  • അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണം
  • തിരക്കു നിയന്ത്രിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ തുറന്ന സ്ഥലം ഉണ്ടാകണം.

Related Articles

Latest Articles