Sunday, May 19, 2024
spot_img

ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല; രണ്ട് വർഷം മുമ്പ് വില 5000, ഇപ്പോൾ വെറും 950!; ഏലം ക‍ര്‍ഷക‍‍ര്‍ പ്രതിസന്ധിയിൽ; സ‍ര്‍ക്കാർ ഇടപെടൽ അനിവാര്യം

ഇടുക്കി : സുഗന്ധ വ്യജ്ഞനമായ ഏലം കൃഷി ചെയ്യുന്ന കർഷക‍ര്‍ പ്രതിസന്ധിയിൽ. രണ്ട് വർഷമായി ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ലെന്നാണ് ക‍ര്‍ഷകരുടെ പരാതി. 2020 ജനുവരിയിൽ ഒരു കിലോ ഏലക്കായ്ക്ക് 5000 രൂപക്ക് മുകളിലാണ് കർഷകർക്ക് ലഭിച്ചിരുന്നത്. നവംബർ മുതൽ ഏലത്തിന്റെ വിലയിടിഞ്ഞു തുടങ്ങി. കൊവിഡിനെ തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വിലയിടിയാൻ പ്രധാന കാരണം. ഒരു ഘട്ടത്തിൽ വില കിലോയ്ക്ക് 700 രൂപ വരെയെത്തി. അതായത് 35 വർഷം മുൻപത്തെ വിലയിലേക്ക് കൂപ്പു കുത്തി. ഇതോടെ ഏലം കർഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് .

സംസ്ഥാനത്ത് നാൽപ്പതിനായിരം ഹെക്ടർ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്പൈസസ് ബോർഡ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലാണ്. ചെറുതും വലുതുമായ പതിനായിരക്കണക്കിന് കർഷകരുമുണ്ട്. കൊവിഡിനെ തുടർന്ന് 2020 ൽ ഏലംകയറ്റുമതി 1850 ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ച 20570 ടണ്ണിൽ 6400 ടൺ മാത്രമാണ് കയറ്റി അയക്കാനായത്. ഉൽപ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. കൃത്യമായ കീടനാശിനി തളിക്കലും വളപ്രയോഗവും നടത്തിയില്ലെങ്കിൽ വിളവ് ലഭിക്കാതെ ഏലച്ചെടികളും നശിക്കും. കനത്ത മഴയെ തുടർന്നുണ്ടായ അഴുകൽ, തട്ട മറിച്ചിൽ, ഫിസേറിയം തുടങ്ങിയ രോഗങ്ങൾ കാരണം ഏക്കറു കണക്കിനു സ്ഥലത്തെ ഏലച്ചെടികളും കായുമെല്ലാം അഴുകി നശിച്ചു. ഈ പ്രതിസന്ധിക്കിടെയാണ് വിലയിടിവുമുണ്ടാകുന്നത്.

രാസ വളത്തിൻറെയും കീടനാശിനികളുടെയും വില മുൻപത്തേക്കൾ ഇരട്ടിയായിട്ടുണ്ട്. തൊഴിലാളികളുടെ കൂലിയും കൂടി. സ്പൈസസ് ബോർ‍ഡിൻറെ നിയന്ത്രണത്തിൽ ഇടുക്കിയിലെ പുറ്റടി, തമിഴ് നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലാണ് ലേലം നടക്കുന്നത്. വിലത്തകർച്ച പരിഹരിക്കാൻ സ്പൈസസ് ബോർഡ് വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് പരാതി. കയറ്റുമതി കൂട്ടാനുള്ള നടപടികളുമുണ്ടാകുന്നില്ല. ലേല കേന്ദ്രങ്ങൾ വിലയിടിക്കുന്നത് തടയാനും സ്പൈസസ് ബോർ‍ഡിന് ആകുന്നില്ലെന്നും ക‍ര്‍ഷകര്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles