ജപ്പാൻ : ഗതാഗതരംഗത്ത് പുതുചരിത്രമെഴുതാൻ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ പരീക്ഷണയോട്ടം തുടങ്ങി. മൂന്ന് വര്ഷം മുൻപ് ആരംഭിച്ച പരീക്ഷണമാണ് അല്‍ഫാ-എക്സ് എന്ന പേരിൽ ഇപ്പോൾ യാഥാർഥ്യമാകാനൊരുങ്ങുന്നത്. നിലവിൽ ജപ്പാനിൽ ഉപയോഗത്തിലുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ പിൻഗാമിയാണ് അല്‍ഫാ-എക്സ്.
ട്രെയിൻ പൂർണമായും പ്രവർത്തനസജ്ജമാകാൻ 2030 വരെ കാത്തിരിക്കേണ്ടിവരും .ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും ട്രെയിന്റെ വേഗത. പ്രവർത്തനസജ്ജമാകുന്നതോടെ അല്‍ഫാ-എക്സ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിനാകും. നിലവിൽ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ ചൈനയുടെ ഫുക്സിങ്ങാണ്. മണിക്കൂറിൽ 350 കിലോമീറ്ററാണ് ഫുക്സിങ്ങിന്റെ വേഗത.
10 ബോഗിയുള്‍പ്പെടുന്ന ട്രെയിനാണ് ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്നത്. ജപ്പാനിലെ സെന്തായി-അവ്മോരി പാതയിൽ ആഴ്ചയില്‍ രണ്ട് തവണ വെച്ച് രണ്ടാഴ്ച നീളുന്ന പരീക്ഷണമാകും നടക്കുക.