കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് (POCSO Case) അഞ്ചു വർഷം. കേസിൽ പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. മൂന്ന് വ്യത്യസ്ത വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. മുണ്ടക്കയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു എന്നാണ് കേസ്. അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കേസിൽ ഇടപെടുകയും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിക്ക് ഇപ്പോൾ 20 വയസ്സുണ്ട്.
കേസിന്റെ വിസ്താര വേളയിൽ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാൽ വീണ്ടും വിസ്തരിച്ചപ്പോൾ, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛൻ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.