ശ്രീനഗർ: കശ്മീരിൽ വീണ്ടും (Jammu Terrorist Attack) ഏറ്റുമുട്ടൽ. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ രെദ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിനിടെ ഭീകരിലൊരാൾ സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു.എന്നാൽ പ്രത്യാക്രമണം നടത്തി സേന ഭീകരരെ വധിക്കുകയായിരുന്നു.
അതേസമയം പ്രദേശത്ത് ഭീകരർക്കായി സൈന്യത്തിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇതിനിടെ ഇന്നലെ ഷോപ്പിയാനിലെ ഉസ്റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാൻഡറായ ഫിറോസ് അഹമ്മദ് ധാർ ആണ് കൊല്ലപ്പെട്ടത്. സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഉൾപ്പെടെ പങ്കുളള ഭീകരനാണ് ഇയാൾ. ഈ കൊടുംഭീകരനെ പിടികൂടിയതിനു പിന്നാലെ സേന മേഖലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.