ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്റെ റോക്കറ്റ് കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പാപ്പരായ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ സ്വത്തുക്കള്‍ മൂന്ന് വ്യോമയാന കമ്പനികള്‍ക്ക് വിറ്റു.
കാലിഫോര്‍ണിയയിലെ ലോങ് ബീച്ചിലുള്ള കമ്പനി ആസ്ഥാന മന്ദിരം 1.61 കോടി ഡോളറിന് ലേലം ചെയ്തു. കമ്പനിയുടെ കോസ്മിക് ഗേള്‍ എന്ന് വിളിപ്പേരുള്ള 747 ജെറ്റ് വിമാനം 1.7 കോടി ഡോളറിന് സ്ട്രാറ്റോ ലോഞ്ച് വാങ്ങി.കാലിഫോര്‍ണിയയിലെ മൊഹാവെയിലുള്ള കമ്പനിയുടെ നിർമ്മാണശാല 27 ലക്ഷം ഡോളറിന് വാസ്റ്റ് സ്‌പേസിന്റെ ഉപസ്ഥാപനമായ ലോഞ്ചര്‍ ഏറ്റെടുത്തു
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഏറെ പ്രതീക്ഷയോടെ വിര്‍ജിന്‍ ഓര്‍ബിറ്റ് തങ്ങളുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം നടപ്പിലാക്കിയത്. ഉപഗ്രഹം ബഹിരാകാശത്തെത്തിയെങ്കിലും ലക്ഷ്യം വച്ചിരുന്ന ഭ്രമണ പഥത്തിൽ എത്തിക്കുവാൻ സാധിച്ചില്ല. പിന്നാലെ സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ഏപ്രിലില്‍ മാസത്തോടെ കമ്പനി 85 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു.
2017-ലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വിര്‍ജിന്‍ ഓര്‍ബിറ്റ് കമ്പനി ആരംഭിക്കുന്നത്. 2021-ലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കുന്നത്. കാലിഫോര്‍ണിയിലായിരുന്നു വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് രൂപകല്‍പന ചെയ്തത്. വിമാനത്തില്‍ ആകാശത്തേക്കുയര്‍ത്തുന്ന റോക്കറ്റ് ആകാശത്തുവെച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കും വിധമായിരുന്നു ഇതിന്റെ പ്രവർത്തനം . നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്ന വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആറ് റോക്കറ്റുകളുടെ അവകാശം ഇതുവരെ വിറ്റഴിച്ചിട്ടില്ല