ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കാനാകാതെ വലയുന്ന കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ കടുത്ത നടപടി. വിജിലൻസ് അന്വേഷണത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെ സസ്പെൻഡ് ചെയ്തു.
2022ൽ ഏറണാകുളം ജില്ലാ ഓഫീസിൽ ജോലിനോക്കവെ മൂവാറ്റുപുഴ യൂണിറ്റിൽ എത്തി അവിടെയുള്ള ഒരു സ്റ്റാളിന്റെ മൂന്നുമാസത്തെ വാടക രസീത് എഴുതിയെന്നാണ് സജിത്ത് കുമാറിനെതിരെയുളള കുറ്റം. സ്റ്റാളി ന്റെ ലൈസൻസിക്കൊപ്പമാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും. ഒരു ഓഫീസിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ ചട്ടപ്രകാരം അനുമതിയില്ല . അതിനാൽ സജിത്ത് കുമാർ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്