മുംബൈ: സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാക്കളായ ലോറൻസ് ബിഷ്‌ണോയിയേയും സഹോദരൻ അൻമോൻ ബിഷ്‌ണോയിയേയും പ്രതി ചേർത്തു. കേസിൽ അറസ്റ്റിലായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവർക്ക് ബിഷ്‌ണോയ് സഹോദരൻമാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചതായും വിവരമുണ്ട്.
നിലവിൽ മറ്റൊരു കേസിൽ ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിലാണ് ലോറൻസ്. ഇയാളുടെ സഹോദരൻ കാനഡയിൽ ഉണ്ടെന്നാണ് വിവരം. ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ച് കഴിഞ്ഞു. വെടിവയ്പ്പ് നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അൻമോൽ ബിഷ്‌ണോയ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ഏപ്രിൽ 16ന് പുലർച്ചെയായിരുന്നു സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടീന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.