പനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ നീക്കങ്ങൾ പാളുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ചേർന്ന അഞ്ച് നേതാക്കൾ രാജിവെച്ച് ഇറങ്ങി.
മുൻ എംഎൽഎ ലാവൂ മംലേദാർ ഉൾപ്പെടെയാണ് മൂന്ന് മാസത്തെ തൃണമൂൽ വാസം മതിയാക്കി പോയത്. റാം മന്ദ്രേകർ, കിഷോർ പർവാർ, സുജയ് മല്ലിക്ക് എന്നിവരാണ് രാജിവച്ച മറ്റ് നേതാക്കൾ
തൃണമൂൽ വർഗീയത വളർത്തുന്നു എന്നാരോപിച്ചാണ് ഇവരുടെ രാജി. . കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലാവൂ മംലേദാർ തൃണമൂലിൽ ചേർന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലും മത്സരിക്കാനാണ് തൃണമൂൽ തീരുമാനിച്ചിരിക്കുന്നത്.
‘തൃണമൂൽ ഒരു വർഗീയ പാർട്ടിയാണ്. ഗോവയ്‌ക്കും ഗോവൻ ജനതയ്‌ക്കും നല്ലത് ചെയ്യാൻ തൃണമൂലിന് സാധിക്കുമെന്ന് ഓർത്താണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ പാർട്ടിക്ക് ഗോവക്കാരെ മനസിലാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഒരുമയോടെ കഴിയുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുത്ത് സീറ്റ് നേടാനാണ് തൃണമൂൽ ശ്രമിക്കുന്നത്. ഇതെല്ലാം കാരണമാണ് പാർട്ടി വിടുന്നത് തികഞ്ഞ മതേതര പാർട്ടിയാണ് തൃണമൂൽ എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ഇവരുടെ പല വാഗ്ദാനങ്ങളും വ്യാജമാണ്. പാർട്ടിയിൽ ചേർന്ന് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അത് മനസിലായി. സ്ത്രീകൾക്ക് 5,000 രൂപ നൽകുമെന്ന് വ്യാജ പ്രചരണം നടത്തി വിജയിക്കുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃണമൂൽ ശരിക്കുള്ള സ്വഭാവം കാണിക്കും.’- ലാവൂ മംലേദാർ വ്യക്തമാക്കി.