ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി). പ്രതികളുടെ പക്കൽ നിന്നും 4 വാക്കി-ടോക്കികൾ, 7 നാടൻ പിസ്റ്റലുകൾ, 42 ലൈവ് ബുള്ളറ്റുകൾ, 2 കഠാരകൾ, 2 സാറ്റലൈറ്റ് ഫോണുകൾ, 4 ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. ജുനൈദ്, സൊഹൈൽ, ഉമർ, മുദസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പേരുടെയും ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റ് അഞ്ച് പേർക്കായി അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് വേണ്ടി സിസിബി തിരച്ചിൽ ആരംഭിച്ചു.
2017ൽ രജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസിലെ പ്രതികളാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പോലീസ് പറയുന്നു. തുടർന്ന് ജയിലിൽ കഴിയവെയാണ് ചില ഭീകരരുമായി പ്രതികൾക്ക് ബന്ധമുണ്ടാകുന്നത്. ഇതിന് പിന്നാലെ ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ട പരിശീലനങ്ങളും ഇവർക്ക് ലഭിച്ചു. സ്‌ഫോടക വസ്തുക്കൾ എപ്രകാരം കൈകാര്യം ചെയ്യണമെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ പരിശീലനം പ്രതികൾക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം. ബെംഗളൂരു നഗരത്തിൽ സ്‌ഫോടനം നടത്താനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച സിസിബി ഉദ്യോഗസ്ഥർ ഭീകരരെ തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് സിസിബി നൽകുന്ന വിവരം.