ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സിക്കിം സർക്കാര്‍ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചു.
കാണാതായ നൂറിലേറെ പേർക്കായി മൂന്നാം ദിവസവും തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തി. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി.
സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്. എന്നാൽ വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. തടാകത്തിൽ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.