കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് രണ്ടാമത്തെ വിമാനവും പുറപ്പെട്ടു. അഫ്ഗാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായാണ് വ്യോമസേനയുടെ രണ്ടാമത്തെ വിമാനം തിരിച്ചിരിക്കുന്നത്. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. അതേസമയം ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാൽ കൂടുതൽ ആളുകളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വ്യോമസേനയുടെ സി-17 വിമാനം കാബൂളിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ കാബൂൾ വിമാനത്താവളത്തിൽ എത്തിയാൽ മാത്രമേ അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.
എന്നാൽ കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണ്. അതേസമയം പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് വ്യോമസേനയുടെ സി-17 എസ് വിമാനങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേരെ രാജ്യത്തെത്തിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

