ദില്ലി: വിപുലമായ ഇളവുകളോടെ കോവിഡ് ലോക്ക്ഡൗൺ വീണ്ടും നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരാനും മറ്റിടങ്ങളിൽ ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ അനുവദിക്കാനുമാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും , ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂൺ എട്ട് മുതൽ തുറക്കാം. കണ്ടെയ്ൻമെൻറ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക.
സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതി നൽകും. ഇതിന് മുൻകൂർ അനുമതിയോ ഇ-പാസോ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. രണ്ടാംഘട്ടത്തിൽ സ്‌കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലായ് മാസത്തോടെ സ്‌കൂളുകൾ തുറന്നേക്കും. അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും. ഇപ്പോൾ തീരുമാനമായിട്ടില്ല.