ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീതി ഉയരുന്നു. പല ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. പ്രളയ സമാനമായ സാഹചര്യമാണ് ഉണ്ടാവുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 18 മണിക്കൂറിൽ 300 മില്ലീമീറ്ററിലേറെ മഴ പെയ്‌തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലും തെക്കൻ ഗുജറാത്തിലുമാണ് ഒരു ദിവസത്തിനിടെ അതിശക്തമായ നിലയിൽ മഴ പെയ്തത്. രാജ്കോട്ടിൽ 300 മില്ലീമീറ്ററിലേറെ മഴ ഇന്നലെ രാത്രി മാത്രം പെയ്തു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. രാജ്‌കോട്ടിലെ ദൊറാജി സിറ്റിയിലാണ് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയത്.
അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.