ദില്ലി : പത്തുവയസ്സുകാരിയായ പെൺകുട്ടിയെ വീട്ടുജോലിക്കു നിർത്തി അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ വനിതാ പൈലറ്റിനെയും എയർലൈൻസ് കമ്പനിയിൽ ജീവനക്കാരനായ ഭർത്താവിനെയും ജനക്കൂട്ടം തല്ലിച്ചതച്ചു. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടുമാസം മുൻപാണ് പത്തുവയസ്സുകാരിയെ ഇവർ വീട്ടുജോലിക്ക് നിയമിച്ചത്. ഇന്ന് പെൺകുട്ടിയുടെ കൈയിൽ പരിക്കേറ്റതിന്റെ പാട് കണ്ട ബന്ധുവാണ് ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്തത്.
പെൺകുട്ടി ക്രൂര പീഡനത്തിനിരയായി എന്ന ആരോപണം ഉയർന്നതോടെ ജനരോഷം ഉയർന്നു. പെൺകുട്ടിയുടെ കൈകളിലും കണ്ണിനുതാഴെയും പരുക്കേറ്റ പാടുകൾ കൂടി കണ്ടതോടെ ജനക്കൂട്ടം ദമ്പതികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഭാര്യയെ സ്ത്രീകളും ഭർത്താവിനെ പുരുഷന്മാരുമാണ് കൈകാര്യം ചെയ്തത്. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തതോടെയാണ് ജനക്കൂട്ടം ശാന്തരായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി വകുപ്പുകൾ ചേർത്ത് ദമ്പതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട് പൈലറ്റിന്റെ യൂണിഫോം ധരിച്ച യുവതിയെ ജനക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.