ചരിത്രത്തിൽ ആദ്യമായി കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്ക് ആവശ്യപ്പെട്ട് ഒരു തൊഴിലാളി സംഘടന. നഷ്ടത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം ഗഡുക്കൾ ആക്കുകയും കോർപറേഷന്റെ നഷ്ടത്തിന്റെ മുഴുവൻ പഴിയും തൊഴിലാളിയുടെ തലയിൽ കെട്ടി വെക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഒരോ ചില്ലി പൈസയും എങ്ങനെ ചിലവാക്കുന്നു എന്ന് അറിയാനുള്ള അവകാശം തൊഴിലാളിക്കുണ്ട് എന്ന ഉത്തമ വിശ്വാസത്തിൽ ഭാരതീയ മസ്ദൂര്‍ സംഘിന്റെ സഹോദര സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട് എംപ്ലോയീസ് സംഘിന്റെ ചരിത്രപരമായ നീക്കം
ചോര നീരാക്കി പണിയെടുത്ത് ജീവനക്കാർ പ്രതിമാസം ശരാശരി 220 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിയുടെ കീശയിൽ എത്തിക്കുന്നത്. ടിക്കറ്റിതരവരുമാനവും സർക്കാർ സഹായവുമുൾപ്പെടെ കൂടി ചേർക്കുമ്പോൾ ഈ തുക ഏകദേശം 280 കോടിയിലധികം വരും. എന്നിട്ടും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാതിരുന്ന സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പ്രതിമാസ വരവ് – ചെലവ് കണക്ക് സംഘടന ആവശ്യപ്പെട്ടത്.
പ്രസ്തുത കണക്കുകൾ ഹെഡ് വൈസ് അക്കൗണ്ട്സ് രീതിയിൽ ക്രോഡീകരിച്ച് അംഗീകൃത യൂണിയനുകൾക്ക് നൽകുമെങ്കിലും ഇത് കൊണ്ട് വരവ് ചെലവ് സംബന്ധിച്ച് പൊതുധാരണ ലഭിക്കുമെന്നല്ലാതെ സൂക്ഷ്മവും വിശദവുമായ പരിശോധനകൾക്കോ താരതമ്യങ്ങൾക്കും സാധിക്കാറില്ല.
അതിനാൽ തന്നെ ഇനം തിരിച്ച് വിശദമായ പ്രതിമാസ വരവ് – ചെലവ് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് എംപ്ലോയീസ് സംഘ് ആവശ്യപ്പെടുന്നത്. സംഘടനയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി എസ് .അജയകുമാറാണ് ആവശ്യമുന്നയിച്ച് കെഎസ്ആർടിസി എംഡി ക്ക് കത്തയച്ചത്