കുനൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ഇവരുടെ മരണത്തെ തുടർന്ന് വീണ്ടും ചർച്ചയാകുകയാണ് ഊട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കോടമഞ്ഞും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്റർ യാത്രയും.
ഡിസംബർ മാസം തുടങ്ങിയ ശേഷം ഊട്ടിയിലും കുനൂരിലും കാഴ്ച മറയ്ക്കുന്നവിധം കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ഈ കാലാവസ്ഥയിലെ കോടമഞ്ഞിനെ ‘ചതിക്കുന്ന മഞ്ഞ്’ എന്നാണ് പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ച അൽപ്പം കുറവുണ്ടായിരുന്ന മഞ്ഞ് കഴിഞ്ഞ ദിവസം വീണ്ടും കനക്കുകയായിരുന്നു.
മാത്രമല്ല ഹെലികോപ്റ്റർ അപകടം നടന്നതിന് ശേഷം ജനങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോഴും സ്ഥലത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. അതേസമയം തന്നെ ഊട്ടിയിൽ നവംബർ-ഡിസംബർ മാസത്തെ കോടമഞ്ഞ് വില്ലനാണെന്ന് മുൻപേ തിരിച്ചറിഞ്ഞിരുന്നയാളാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങി സൂലൂരിൽ നിന്ന് ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്ക് ജയലളിത ഹെലികോപ്ടറിലാണ് പതിവായി പോകാറുള്ളത്.
ഇതേതുടർന്ന് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കോടനാട്ടെ ബംഗ്ലാവിലേക്ക് ജയലളിത റോഡ് മാർഗ്ഗമാണ് പോകാറുള്ളത്. ഹെലികോപ്ടർ യാത്രയ്ക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതരുടെ അറിയിപ്പ് ലഭിച്ചാലും ജയലളിത വേണ്ടെന്ന് പറയുമായിരുന്നു.