മുംബൈ : പാകിസ്ഥാനിലെ കറാച്ചിയിൽ താലിബാൻ ഭീകരർ അതീവ സുരക്ഷാമേഖലയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ് രംഗത്തെത്തി. ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യരുടെ കാര്യത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘‘നിങ്ങൾ ഭീകരരെ വളർത്തുമ്പോൾ ഇതാണു തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെയോർത്ത് സങ്കടമുണ്ട്.’’– വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
ഭീകരർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പാകിസ്ഥാന് ഇതുവരെയും സാധിച്ചില്ലെന്നും വെങ്കടേഷ് പ്രസാദ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് താലിബാൻ ഭീകരർ കറാച്ചിയിലെ പൊലീസ് ആസ്ഥാനം ആക്രമിച്ചത്. ഇരച്ചെത്തിയ ഭീകരർ 25 ഗ്രനേഡുകളാണ് എറിഞ്ഞത്.
സംഭവത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. 19 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരം നഗരത്തിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്. നിലവിൽ മത്സരം മാറ്റിവച്ചിട്ടില്ല.