തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൻ്റെ രക്തസാക്ഷിയായ ഫിലോമിനയുടെ വീട് സന്ദർശിച്ച് മുൻ എംപി സുരേഷ് ഗോപി. കരുവന്നൂർ അടക്കമുള്ള സഹകരണ മേഖലയിലെ വിഷയങ്ങൾ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി. ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പ്രതിഷേധങ്ങളും ആരോപണങ്ങളും രൂക്ഷമായതിന് പിന്നാലെ മന്ത്രി ആർ ബിന്ദുവും ഫിലോമിനയുടെ കുടുംബത്തെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. പണം നൽകിയിരുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയെ കുടുംബം എതിർത്തു. വിഷയത്തിൽ ബന്ധുക്കൾ മന്ത്രിയെ അതൃപ്തി അറിയിക്കുകയും ചെയ്തു.
അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും ഹർജി പരിഗണിക്കുന്നത്.