Sunday, April 28, 2024
spot_img

നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനം ! ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാനെത്തി രാജീവ് ചന്ദ്രശേഖർ ; എൻഡിഎ വിജയത്തെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും സ്ഥാനാർത്ഥി

തിരുവനന്തപുരം : നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനത്തിലൂടെ ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാനെത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഈ അപൂർവ്വ കുരിശു ശേഖരത്തെ കുറിച്ച് കേട്ടറിഞ്ഞാണ് രാജീവ് ചന്ദ്രശേഖർ വൈഎംസിഎ ഹാളിലെ പ്രദർശനം കാണാനെത്തിയത്. ഈ അപൂർവ്വ ശേഖരമൊരുക്കാൻ ഡോ. ജേക്കബ് എടുത്ത കഠിനാധ്വാനത്തേയും അർപ്പണ മനോഭാവത്തേയും രാജീവ് ചന്ദ്രശേഖർ പ്രശംസിച്ചു.

അതേസമയം, രാജീവ് ചന്ദ്രശേഖർ 15 മിനിറ്റോളം പ്രദർശനഹാളിൽ ചെലവഴിക്കുകയുണ്ടായി. ഒരു മീറ്റർ ഉയരമുള്ള ലത്തീൻ കുരിശു മുതൽ മൂന്ന് മില്ലിമീറ്റർ മാത്രം വലിപ്പമുള്ള കുഞ്ഞൻ കുരിശു വരെ ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വൈവിധ്യത്തിന്റെ നേർക്കാഴ്ചയാണ് കുരിശു ശേഖരം. വെള്ളായണി കാർഷിക കോളേജിലെ മുൻ അസോസിയേറ്റ് ഡയറക്ടറായ ഡോ. ജേക്കബ് 44 രാജ്യങ്ങളിൽ നിന്നാണ് ഈ കുരിശുകൾ ശേഖരിച്ചത്. അന്വേഷിച്ചിട്ടും കിട്ടാതിരുന്ന പുരാതന കുരിശു രൂപങ്ങളുടെ ചിത്രങ്ങൾ കണ്ടെത്തി അവ തേക്കുതടിയിൽ ഡോ. ജേക്കബ് പുനർനിർമ്മിച്ചിട്ടുണ്ട്. ഇങ്ങനെ തയാറാക്കിയ 46 കുരിശു മാതൃകകളും ഈ ശേഖരത്തിലുണ്ട്. ലത്തീൻ, ഗ്രീക്ക്, ജറുസലേം, കോപ്റ്റിക് തുടങ്ങി വിവിധ ഇനങ്ങളിലുള്ള കുരിശുകളാണിവ.

40 വർഷം മുൻപ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ വത്തിക്കാനിൽനിന്നു കൊണ്ടുവന്ന കുരിശായിരുന്നു ശേഖരത്തിൽ ആദ്യത്തേത്. ഈ ശേഖരത്തിലിപ്പോൾ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള 950 കുരിശുരൂപങ്ങളുണ്ട്. ദുബായിൽ നിന്ന് വാങ്ങിയ കല്ലുപതിച്ച സ്വർണം പൂശിയ കുരിശാണ് കൂട്ടത്തിൽ ഏറ്റവും മൂല്യമേറിയത്. കൂടാതെ 35 ഭാഷകളിലുള്ള ബൈബിളുകളും സൂക്ഷിക്കുന്നു. സുഹൃത്ത് ഇമ്മാനുവൽ ഹെൻട്രി തയ്യാറാക്കിയ ബൈബിളിന്റെ കൈയെഴുത്തു പ്രതിയും ഇന്തോനേഷ്യയിൽ നിന്നു വാങ്ങിയ കുഞ്ഞു ബൈബിളും ശ്രദ്ധേയമാണ്.

അതേസമയം, ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 400നു മുകളിൽ എത്ര സീറ്റ് ലഭിക്കുമെന്ന് മാത്രമേ അറിയാനുള്ളൂവെന്നും എന്നാൽ ലോക്സഭയിലെ തങ്ങളുടെ പ്രാതിനിധ്യം 20 സീറ്റാകുമോ അതോ 10 സീറ്റാകുമോ എന്ന് ചിലർക്ക് പേടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും അടുത്ത അഞ്ചു വർഷവും മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Related Articles

Latest Articles