ചെന്നൈ ; പുതുവത്സരാഘോഷത്തിനു തിരികൊളുത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്നാടിനെ നടുക്കി ഉഗ്രസ്ഫോടനം. നാമക്കല്ലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട് . നാമക്കൽ സ്വദേശി തില്ലെ കുമാർ(37), അമ്മ സെൽവി(57)ഭാര്യ സെൽവി(27) അയൽവാസിയായ സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ 16 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. രണ്ട് മണിക്കൂർ പണിപ്പെട്ടാണ് അഗ്നിശമനസേന തീ അണച്ചത്. പടക്ക കട നടത്തുകയായിരുന്ന തില്ലെ കുമാറിന്റെ വീട്ടിൽ പുതുവത്സരത്തിനോടുനുബന്ധിച്ച് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. രാത്രി ഇതിന് തീപിടിക്കുകയും തീ പാചകവാതക സിലിണ്ടറിലേക്ക് പടർന്ന് ഉഗ്രസ്‌ഫോടനം നടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്.