പാലക്കാട്: ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്ത പോലീസ്. റിസ്വാൻ, ബിലാൽ, റിയാസുദ്ദീൻ, സഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ ഗൂഢാലോചനയിലും പങ്കാളികളാണ്. മാത്രമല്ല ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ബൈക്കിലെത്തിയ സംഘം ഉള്‍പ്പെടെ കേസില്‍ ആകെ 12 പ്രതികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഗൂഢാലോചന നടത്തിയവരും, സംരക്ഷണം നല്‍കിയവരും ഇതിൽ ഉള്‍പ്പെടും.
അതേസമയം ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുന്‍പ് പ്രതികള്‍ പരിസരം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്ന് വ്യക്തമാവുന്ന സിസിടിവി തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഈ സംഘം പലതവണ കടക്ക് മുന്നിലൂടെ കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നു. കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിന് പുറമെ രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ കേസിൽ നിരവധി പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളിൽ നാല് പേരെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.