ദില്ലി:രാജ്യത്ത് കോവിഡിനെതിരായി നിർമിച്ച പ്രതിരോധ വാക്‌സിനായ കോർബെവാക്‌സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി ഡിജിസിഐ. ബയോളജിക്കൽ ഇ ലിമിറ്റഡ് തയ്യാറാക്കിയ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനാണിത്.28 ദിവസത്തെ ഇടവേളയിൽ നൽകപ്പെടുന്ന രണ്ട് ഡോസ് വാക്‌സിനാണ് ‘കോർബെവാക്സ്’. 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുമ്പ് കോർബെവാക്‌സിന് 12-14 വയസിന് ഇടയിലുള്ള കുട്ടികളിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് 18ന് താഴെ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ ആരംഭിച്ചത്.തുടർന്ന് ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 15-18 വയസിന് ഇടയിലുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്തത്. ഇവർക്ക് നൽകിയിരുന്നത് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനായിരുന്നു. ശേഷം മാർച്ച് 16 ആയപ്പോഴേക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചു. അതേസമയം ഫെബ്രുവരി 21-നായിരുന്നു കുട്ടികൾക്ക് കോർബെവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്.