മലപ്പുറം: ചേളാരിയില്‍ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പ്രതിയായ മദ്ധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് കേരള പോലീസ് രേഖപ്പെടുത്തി. ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിയുകയായിരുന്നു.
കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലികയ്ക്ക് ശീതള പാനീയം നൽകി പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് സ്റ്റേഷൻ ഓഫീസർ വിശദമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് ചേളാരിയിലായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് അറസ്റ്റിലായ പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.