പാരിസ് : ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കാനുള്ള ബില്ലിന് ഫ്രാൻസ് പാർലമെന്റിൽ അംഗീകാരം. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25–ാം ഭേദഗതിയാണ് ഇത്, 2008ന് ശേഷമുള്ള ആദ്യത്തേതും. ഇതോടെ ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമാകും ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. കോൺഗ്രസ് അംഗീകരിച്ചാൽ ഇതു പ്രാബല്യത്തിൽ വരും.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിരുന്നുവെങ്കിലും ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കിയിരുന്നില്ല. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്. തീരുമാനം ഫ്രാൻസിന്റെ അഭിമാനം വാനോളം ഉയർത്തുന്നുവെന്നും ആഗോളസന്ദേശം നൽകുന്നതാണെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മക്രോൺ പ്രതികരിച്ചത്.