വൈക്കം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ സമർപ്പിക്കും. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മാത്രമാണ് പ്രതിചേർത്തിരിക്കുന്നത്. പീഡനപരാതിയിൽ 2018 ജൂൺ 28-നാണ് വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങുന്നത്.
കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ, മൂവാറ്റുപുഴയിലെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ, ഡ്രൈവർ പ്രവീൺ, ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും, ഭഗത്പൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ ഉൾപ്പെടെ 10 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
എൺപതു പേജോളമുള്ള കുറ്റപത്രത്തോടൊപ്പം 83 സാക്ഷിമൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന.

