കേന്ദ്ര ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാന പദ്ധതികളാക്കി മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് പൊതുജന മദ്ധ്യത്തിൽ അവതരിപ്പിക്കുന്നതിൽ നമ്പർ വൺ ആണ് കേരളം. അതിന് എറ്റവും പുതിയ ഉദാഹരണമാണ് പിഎം കുസും പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് പൂർത്തിയാക്കിയ ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങളുടെ ഉദ്ഘാടനം. രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഊർജ സംരക്ഷണ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉദ്ധം മഹാഭിയാൻ അഥവാ പിഎം കുസും. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകർക്കായി ദീർഘ വീക്ഷണത്തൊടെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 1,996 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പാലക്കാട് 11 ഇടങ്ങളിലായി 14 സൗരോർജ്ജ നിലയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം ജൂൺ 17നാണ് നടത്തുന്നത്. കൃഷിയിടങ്ങളിൽ സോളാർ പമ്പുകളും, സോളാർ പാനലുകളും സ്ഥാപിച്ച് അവയെ ഗ്രിഡുമായി ബന്ധിപ്പിച്ച് കർഷകന് ശ്വാശ്വത വരുമാനം പിഎം കുസും വഴി ഉറപ്പാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം കൃഷിഭൂമിയല്ലാത്ത ഇടങ്ങളിലും ഉണങ്ങിയ പ്രദേശങ്ങളും 25 വർഷത്തേക്ക് വരുമാന സ്രോതസായി കർഷകന് മാറ്റാൻ സാധിക്കും. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം, മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലെ നല്ലളം കെഡിപിപിയിൽ 200 കിലോ വാട്ട് സൗരോർജ്ജ വൈദ്യൂത നിലയം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇപ്പോൾ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടന നോട്ടീസിൽ അവതരിപ്പിക്കപ്പെട്ടത് സംസ്ഥാന പദ്ധതിയായാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പ്രൊജക്റ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിടെ പോസ്റ്ററിൽ യഥാക്രമം മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എം പി, കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് എന്നിവരുടെ ചിത്രങ്ങളാണ് ആദ്യ ഭാഗത്ത് തന്നെ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രമോ പദ്ധതിയുടെ ലോഗോയോ ഉൾപ്പെടുത്താതെയാണ് നോട്ടീസ് അച്ചടിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതി അടിച്ച് മാറ്റി സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. എന്നാൽ ഇത് ആദ്യമായല്ല പിണറായി സർക്കാർ കേന്ദ്ര സർക്കാർ പദ്ധതികളെ അടിച്ചുമാറ്റി തങ്ങളുടേതാണെന്ന് പറഞ്ഞു അവതരിക്കുന്നത്.