ദില്ലി: മതനിന്ദ ആരോപിക്കപ്പെട്ട് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്ന ബിജെപി നേതാവ് നുപൂർ ശർമ്മയെ സന്ദർശിക്കാൻ താല്പര്യം അറിയിച്ച് നെതെർലാൻഡ് വലതുപക്ഷ നേതാവ് ഹീർത്ത് വിൽഡേഴ്‌സ്. സത്യം പറഞ്ഞതിന് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്ന നുപൂർ ശർമയ്ക്ക് പിന്തുണ അറിയിച്ച് സന്ദേശം അയച്ചതായും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ അവരെ പിന്തുണയ്ക്കണമെന്നും, ഇന്ത്യയിലെത്തുമ്പോൾ നുപൂറിനെ കാണാൻ ശ്രമിക്കുമെന്നും വിൽഡേഴ്‌സ് സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. രാജ്യത്ത് ഖുറാനും, ഇസ്ലാമിക് സ്‌കൂളുകളും, പള്ളികളും നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ നേതാവാണ് ഹീർത്ത് വിൽഡേഴ്‌സ്. 2023 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഹീർത്തിന്റെ ഫ്രീഡം പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ചെറു കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഹീർത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
ബിജെപി വക്താവായിരുന്ന നുപൂർ ശർമ്മ ദേശീയ മാദ്ധ്യമങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. 2022 മേയിൽ ഗ്യാൻവാപി തർക്കം വിഷയമായ ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കുമ്പോൾ സഹപാനലിസ്റ്റിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിന് മറുപടി നൽകവേയാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ മൂന്നാമത്തെ ഭാര്യയുടെ വയസ് നുപൂർ ശർമ്മ പരാമർശിച്ചത്. ഇത് പിന്നീട് എഡിറ്റ് ചെയ്‌ത് മറ്റുചില വെബ് ചാനലുകൾ എഡിറ്റ് ചെയ്‌ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇസ്ലാമിക തീവ്രവാദികൾ വധഭീഷണി മുഴക്കിയത്. പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട നുപൂർ ശർമ്മ ഇന്നും ശക്തമായ സുരക്ഷയിൽ കഴിയുകയാണ്.
വിവാദത്തിന്റെ തുടക്കം മുതൽ നുപൂർ ശർമ്മയെ ഹീർത്ത് വിൽഡേഴ്‌സ് പിന്തുണച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാളി എന്നാണ് നുപൂർ ശർമ്മയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. 2014 മുതലുള്ള ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പിന്തുണച്ചിരുന്ന അന്താരാഷ്‌ട്ര നേതാവ് കൂടിയാണദ്ദേഹം. 2019 ൽ ഭരണഘടനാ വകുപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെയും പൗരത്വ നിയമഭേദഗതിയെയും അദ്ദേഹം പിന്തുണച്ചിരുന്നു. ദേശീയ അസ്സംബ്ലിയിൽ 37 സീറ്റുകൾ നേടിയാണ് നെതെർലാൻഡ്‌സിൽ ഫ്രീഡം പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഭൂരിപക്ഷത്തിനു വേണ്ട 74 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായാൽ അദ്ദേഹം പ്രധാനമന്ത്രിയായേക്കും.