Monday, May 13, 2024
spot_img

കാണാതായ ജര്‍മന്‍ യുവതി ലിസ തീവ്രവാദത്തിലെ കണ്ണി; ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ്‌ പുറപ്പെടുവിച്ചു

തിരുവനന്തപുരം: നാലു മാസം മുമ്പ് കേരളത്തില്‍ എത്തിയശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന്‌ ഈജിപ്‌തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന്‌ ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇവര്‍ക്കായി കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ്‌ പുറപ്പെടുവിച്ചു.

ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്ക് കൈമാറി. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ്‌ തിരുവനന്തപുരത്ത്‌ വിമാനമിറങ്ങിയത്‌. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ്‌ പൗരനായ സുഹൃത്ത്‌ മുഹമ്മദ്‌ അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ്‌ ഉണ്ടായിരുന്നത്‌. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന്‌ മകളെ കാണാനില്ലെന്ന്‌ ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നല്‍കിയ പരാതിയില്‍ അമ്മ പറയുന്നു.

ഏഴിന്‌ അമേരിക്കയിലുള്ള മക്കളെയും വിളിച്ചിരുന്നു. പിന്നീട്‌ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടേയില്ല. മുഹമ്മദ്‌ അലി 15-ന്‌ തിരിച്ചുപറന്നു. 2011-ല്‍ തീര്‍ഥാടകയായി കേരളത്തിലെത്തിയ ലിസ രണ്ടു മാസം അമൃതപുരിയില്‍ താമസിച്ചിരുന്നു. തുടര്‍ന്ന്‌ ഈജിപ്‌തിലേക്കു പോയ അവര്‍, അവിടെവച്ചു പരിചയപ്പെട്ട അബാദ്‌ അല്‍ റഹ്‌മാന്‍ ഹാഷിമിനെ വിവാഹം കഴിക്കുകയായിരുന്നു. അതിനായി ഇസ്ലാം മതം സ്വീകരിച്ച ലിസ പേര്‌ മാറ്റിയതായും പറയപ്പെടുന്നു.

രണ്ടു മക്കളുണ്ടായതിനു ശേഷം വിവാഹമോചിതയായി 2016-ലാണ്‌ ജര്‍മനിയില്‍ തിരികെ എത്തിയത്. മുന്‍ ഭര്‍ത്താവ്‌ അബാദും പുതിയ സുഹൃത്ത്‌ മുഹമ്മദ്‌ അലിയും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ലിസ തീവ്രവാദ പരിശീലനം നേടിയിരുന്നെന്ന സൂചനകളുമുണ്ട്‌.

ലിസ മാര്‍ച്ച്‌ ഒന്‍പതിന്‌ വര്‍ക്കല ക്ലിഫിലെത്തിയതായി മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ അമൃതപുരിയിലേക്ക് പോകാനായി ബൈക്ക്‌ വാടകയ്‌ക്കെടുക്കാന്‍ ശ്രമം നടത്തിയതായും വിവരം ലഭിച്ചു. 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക്‌ യാത്ര എളുപ്പമല്ലെന്നും പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തി. പിന്നീട്‌ മറ്റൊരു ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയതായി പോലീസ്‌ സംശയിക്കുന്നു. ലിസ വിമാനത്തില്‍ മടങ്ങിയതായി രേഖകളില്ല. റോഡ്‌ വഴി നേപ്പാളിലേക്കു കടന്നിരിക്കാം. എങ്കില്‍പ്പോലും, അമൃതപുരിയിലേക്കെന്ന വ്യാജേനയുള്ള വരവിന്റെ ലക്ഷ്യം വലിയ ദുരൂഹതയാണു സൃഷ്‌ടിക്കുന്നത്‌.

Related Articles

Latest Articles