കോഴിക്കോട് : സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ തന്നെ തോൽവി വഴങ്ങി ഗോകുലം കേരള. ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോൽവി. എടികെയ്ക്കായി ലിസ്റ്റന്‍ കൊളാസോ ഇരട്ട ഗോളുമായി തിളങ്ങി. ഹ്യൂഗോ ബോമസ്, മന്‍വീര്‍ സിങ്,കിയാന്‍ നസ്സിരി എന്നിവരാണ് എടികെയ്ക്കായി വല കുലുക്കിയത്. സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയയുടെ വകയായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍.
ആറാം മിനിറ്റില്‍ ലിസ്റ്റന്‍ കൊളാസോയിലൂടെ എടികെ ആദ്യം വലകുലുക്കിയത്. ഗോകുലം പ്രതിരോധ താരം ഹക്കുവില്‍ നിന്ന് പന്ത് റാഞ്ചിയ ഹ്യൂഗോ ബോമസിന്റെ ഗോള്‍ശ്രമം ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍ രക്ഷപ്പെടുത്തിയെങ്കിലും ഇടതുവിങ്ങിലേക്ക് പോയ പന്ത് റാഞ്ചിയെടുത്ത് ബോമോ നല്‍കിയ പാസ് ലിസ്റ്റണ്‍, കീപ്പറിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
27-ാം മിനിറ്റില്‍ ലിസ്റ്റനിലൂടെ തന്നെ എടികെ രണ്ടാം ഗോളും നേടി. സ്വന്തം ഹാഫില്‍ നിന്നുവന്ന ലോങ്‌ബോള്‍ പിടിച്ചെടുത്ത ലിസ്റ്റണ്‍, ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എടികെ മൂന്നാമതും സ്‌കോര്‍ ചെയ്തു. ഇത്തവണ ബോമസാണ് വലകുലുക്കിയത്
63-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് എടികെയുടെ നാലാം ഗോൾ നേടി . ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറി ബോമസ് നല്‍കിയ പാസില്‍ നിന്നാണ് മന്‍വീര്‍ സിങ് സ്‌കോര്‍ ചെയ്തത്.
71-ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ സെര്‍ജിയോ മെന്‍ഡിഗുറ്റക്‌സിയ ആശ്വാസ ഗോള്‍ നേടിയത് .
ഇന്‍ജുറി ടൈമില്‍ എടികെ തങ്ങളുടെ അഞ്ചാം ഗോളും നേടി. ഗോകുലം പ്രതിരോധ താരം പവൻ കുമാര്‍ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് എടികെ താരം കിയാന്‍ നസ്സിരിയുടെ തലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.