കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം (Gold) പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വർണം ബഹറിനിൽ നിന്നും തിരൂരങ്ങാടി സ്വദേശി രവീന്ദ്രൻ 2.06 കിലോഗ്രാം സ്വർണം ഷാർജയിൽ നിന്നും മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ 355 ഗ്രാം സ്വർണം ഷാർജയിൽ നിന്നുമാണ് കൊണ്ടുവന്നത്.
ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്നു പേരിൽ നിന്നുമായി പിടികൂടിയത്. ഡി ആർ ഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് 2.06 കിലോഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം സ്വർണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസിനെ കരിപ്പൂരിൽ പിടികൂടിയിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇവർസ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയിൽ ആയത്.