തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) വിവാദ മരംമുറിയിൽ സുപ്രധാനരേഖ പുറത്ത്. മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സാണ് പുറത്തുവന്നത്.
വനം ജലവിഭവ വകുപ്പ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തുവെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. തമിഴ്‌നാടിന് ടി.കെ.ജോസ് നല്‍കിയ മിനുട്‌സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് പിസിസിഎഫിന്റെ ഉത്തരവിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറൻസിലാണ് യോഗ കാര്യം പറയുന്നത്. റോഷി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബെന്നിച്ചന്റെ ഉത്തരവ്. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

