കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ തുടരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രക്ഷോഭകര്‍ കൈയേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള സൈനികനീക്കവും പൂർണപരാജയത്തിലായി. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധക്കാര്‍ എത്തുമെന്നാണ് സൂചന.
പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് ഇപ്പോഴുള്ളത്. സിംഗപ്പൂരിലേക്ക് പോകാന്‍ ഒരു സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കാന്‍ മാലദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ചില റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
രാജപക്സെയ്ക്ക് അഭയം നല്‍കിയതിനെതിരെ മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് സൂചന. രാജിക്കത്ത് നല്‍കാതെ ഇന്നലെ പുലര്‍ച്ചെ സൈനിക വിമാനത്തിലാണ് രാജപക്സെ മാലിദ്വീപിലെത്തിയത്. ഭാര്യ ലോമയും രണ്ട് അംഗരക്ഷകരും അദ്ദേഹത്തിനൊപ്പമുണ്ട്.