തൃശ്ശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിൽ നടന്ന കൊലപാതകക്കേസിൽ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു ഇയാളുടെ സുഹൃത്തുക്കളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഏഴംഗ സംഘം ബാറിലെത്തുകയും ബാര്‍ മുതലാളിയായ കൃഷ്ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് കുത്തേൽക്കുകയായിരുന്നു. തുടർന്ന് ബൈജു മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാര്‍ ജീവനക്കാരായ അമല്‍, വിഷ്ണു എന്നിവര്‍ ബാറിൽ നിന്ന് പണാപഹരണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളിലൊരാളായ അമലിനെക്കുറിച്ച് സൂചനകളുണ്ടെന്ന് വലപ്പാട് പോലീസ് അറിയിച്ചു.