തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് (Economic Crisis) സംസ്‌ഥാനം ഇപ്പോൾ. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ഇത് സംബന്ധിച്ച സാങ്കേതിക ലേല നടപടികൾ സർക്കാർ ആരംഭിച്ചതായാണ് വിവരം.
പോലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്‌മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ഡിസംബർ ആറാം തീയതി ഫിസിക്കൽ ബിഡ് പേരൂർക്കട എഫ്‌സിബി ഗ്രൗണ്ടിൽ നടക്കും. 2020 ഏപ്രിലിലാണ് ദില്ലി പവൻഹാൻസ് കമ്പനിയിൽ നിന്നും സർക്കാർ ഒരു വർഷത്തേയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. അന്ന് 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.
എന്നാൽ ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നിർദ്ദേശിച്ചെങ്കിലും കൊറോണ വ്യാപനം മൂലം ടെൻഡർ നടപടികളുമായി മുന്നോട്ടു പോകാൻ സാധിച്ചില്ല.
പിന്നീട് ഒക്ടോബർ മാസത്തിൽ കൊറോണ വ്യാപനം കുറഞ്ഞപ്പോൾ വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചു. ആറ് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്റർ, 3 വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്.
അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് പവൻഹാൻസ് കമ്പനിയുടെ ഹെലികോപ്റ്റർ, കോടികൾ മുടക്കി വാടകയ്‌ക്കെടുക്കുന്നത് രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്‌ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. 56.72 ലക്ഷമാണ് പാർക്കിങ് ഫീസായി മാത്രം ചെലവായത്.

