തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ നടന്ന ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തില്‍ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും പോലീസ് കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയും പ്രതിപക്ഷ എംഎൽഎമാരായ റോജി എം.ജോൺ, ഉമ തോമസ്, കെ.കെ.രമ, പി.കെ,ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫാണ് ഭരണപക്ഷത്തിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നൽകിയത്.
എച്ച്.സലാം, സച്ചിൻദേവ് എന്നിവരും അഡി.ചീഫ് മാർഷലും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡും ഉദ്യോഗസ്ഥരും ചേർന്ന് തന്നെ പിടിച്ചു തള്ളി തറയിലിട്ടെന്നും തന്റെ കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് സനീഷ് കുമാർ ജോസഫിന്റെ പരാതിയില്‍ പറയുന്നത്. ഐപിസി 323, 324, 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ചീഫ് മാർഷൽ ഓഫിസില്‍നിന്ന് സ്പീക്കറുടെ ഓഫിസിലേക്കു പോകവേ തന്നെയും ചീഫ് മാർഷലിനെയും പ്രതിപക്ഷ എംഎൽഎമാർ മോശം വാക്കുകൾ വിളിച്ച് ആക്രമിച്ചുവെന്നാണ് വനിതാ വാച്ച് ആന്‍ഡ് വാർഡിന്റെ പരാതി. റോജി എം.ജോണും പി.കെ.ബഷീറും ഭീഷണിപ്പെടുത്തിയെന്നും റോജി എം.ജോൺ പിടിച്ചു തള്ളിയപ്പോൾ വലതു കൈമുട്ട് ഭിത്തിയിൽ ഇടിച്ചു പൊട്ടലുണ്ടായെന്നും അഡി.ചീഫ് മാർഷലിനും മൂന്നു വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റതായും പരാതിയിൽ പറയുന്നു. ഐപിസി 143, 147, 149, 294(ബി), 333, 506, 326, 353 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.