എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ മുൻ എം എൽ എ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇരട്ട നീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി ജോർജിനെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ എത്തി കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കുമെന്ന് പറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കാതെ പിസി ജോർജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണ്. കൊച്ചുകുട്ടിയെ കൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാരെ സർക്കാർ സംരക്ഷിക്കുകയാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒരു നീതിയും തീവ്രവാദികൾക്ക് മറ്റൊരു നീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ. പിസിയെ പിണറായി വിജയൻ വേട്ടയാടുന്നത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടിയാണ്. യുഡിഎഫും അതിന് കൂട്ടുനിൽക്കുന്നു. ഭീകരർക്ക് സംരക്ഷണവും സാധാരണക്കാരന് വേറൊരു നീതിയുമെന്ന ഇടതു നയത്തെ ബിജെപി അംഗീകരിച്ചു തരില്ല. പിസിയോട് സർക്കാർ വിവേചനം കാണിക്കുകയാണ്. മതവിദ്വേഷം പടർത്തുന്ന രീതിയിൽ പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയേയും ഫസൽ ഗഫൂറിനെയും ആദ്യം അറസ്റ്റ് ചെയ്യണം. വലിയതോതിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നയാളുകളെ സംരക്ഷിക്കുകയും പ്രസംഗത്തിന്റെ പേരിൽ മുതിർന്ന രാഷ്‌ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യുകയുമാണ് സർക്കാർ’- കെ.സുരേന്ദ്രൻ പറഞ്ഞു
കൂടാതെ ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങിനുള്ള അവിലും മലരും വാങ്ങിവെച്ചോയെന്നും ക്രിസ്ത്യാനികളുടെ മരണാനന്തര ചടങ്ങിനുള്ള കുന്തിരിക്കം കരുതിക്കോയെന്നും ബാലനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് എൻഡിഎ തൃക്കാക്കര സ്ഥാനാർഥി എഎൻ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. രണ്ട് മതവിഭാഗങ്ങൾക്കെതിരെ വംശീയ ഉൻമൂലനം ആഹ്വാനം നടത്തിയ ഭീകരരെ സംരക്ഷിക്കുകയും മുൻ ജനപ്രതിനിധിയും കേരളത്തിലെ അറിയപ്പെടുന്ന നേതാവുമായ പിസി ജോർജിനെ പീഡിപ്പിക്കുകയും ചെയ്യുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.