കൽപ്പറ്റ: പ്രതിഷേധങ്ങൾക്കിടെ ജനങ്ങൾക്ക് ആശ്വാസമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് ഗവർണർ സന്ദർശിച്ചു. രാവിലെ 9.30-ഓടെ അജീഷിന്‍റയും 10.15-ഓടെ പോളിന്‍റെയും വീടുകളിൽ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
വന്യമൃഗ ശല്യത്തിൽനിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ഗവർണർക്ക് കൈമാറി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ഗവർണർ ജനങ്ങൾക്ക് ഉറപ്പ് നൽകി. കൂടാതെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനവാസി ബാലൻ ശരത്തിനെയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
ശേഷം മാനന്തവാടി ബിഷപ്സ് ഹൗസിൽ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം വെെകിട്ടോടെ അദ്ദേഹം വിമാനമാർഗം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും. കഴിഞ്ഞ ദിവസം രാത്രിയാണ് ഗവർണർ വയനാട്ടിലെത്തിയത്.