എറണാകുളം: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കനത്ത തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവച്ചത്. വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർണാകയ വിധി.
ജ്യോതി ബാബു,കെ.കെ. കൃഷ്ണൻ എന്നീ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണകോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. പ്രതികൾ കുറ്റക്കാരനാണെന്നും ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി വിധിച്ചു. പിഴശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജിയും കോടതി റദ്ദാക്കി. കുഞ്ഞനന്തന്റെ കുടുംബം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.