ദില്ലി: രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ (Chinese apps) നിരോധിച്ച് കേന്ദ്ര സർക്കാർ . ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപുകള്‍ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.
ചൈനീസ് കമ്പനികളായ ടെൻസെന്റ്, ആലിബാബ ഉൾപ്പെടെയുള്ളവരുടെ ആപ്പുകൾക്കാണ് നിരോധനം. സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, സെയിൽസ്ഫോഴ്‌സ് എന്റിനുള്ള കാംകാർഡ്, ഐസലൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരേന, ആപ്പ്യോജി ചെസ്സ്, , ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയവയാണ് നിരോധിച്ച ആപ്പുകൾ. ലിസ്റ്റിലുള്ള ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകൾക്ക് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ടിക് ടോക്, വീ ചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, എംഐ കമ്യൂണിറ്റി എന്നീ പ്രമുഖ ആപ്പുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. 2020 ജൂൺ മുതൽ ആരംഭിച്ച ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ ഇതുവരെ മൊത്തം 224 ചൈനീസ് ആപ്പുകൾ ആണ് സർക്കാർ നിരോധിച്ചിരിക്കുന്നത്.