ഓസ്ട്രേലിയയുടെ സ്പിൻ ബോളിങ് മികവിനും ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്കും അപ്പുറം ഇപ്പോൾ അന്താരാഷ്ട്ര ചർച്ചാ വിഷയമായിമാറിയിരിക്കുകയാണ് ഇൻഡോറിലെ പിച്ച്. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൂന്നാം ടെസ്റ്റിനു വേദിയായ ഇൻഡോറിലെ പിച്ചിനെതിരെ ഐസിസി നടപടി വന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ശരാശരിയിലും താഴ്ന്ന പിച്ചായി ഇൻഡോറിലെ പിച്ച് രേഖപ്പെടുത്താനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. കളി തുടങ്ങി ആദ്യ 30 മിനിറ്റിൽ തന്നെ പന്തിൽ വലിയ ടേൺ വന്നിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിനം മാത്രം 14 വിക്കറ്റുകളാണ് വീണത്. രണ്ടു ദിവസം കൊണ്ട് നിലംപൊത്തിയത് 30 വിക്കറ്റ്.
ടെസ്റ്റ് മത്സരങ്ങൾക്കായി ബിസിസിഐയെ തയ്യാറാക്കുന്ന പിച്ചുകളെ ചൂണ്ടിയുള്ള വിമർശനം ഇതോടെ അതിരൂക്ഷമായി. ഇൻഡോറിലെ പിച്ചിന് എതിരെ ഐസിസി മാച്ച് റഫറി ക്രിസ് ബോർഡ് നടപടി എടുത്തേക്കും എന്നാണ് സൂചന. ഓസീസ് സ്പിന്നർ ലിയോണിന് 8.3 ഡിഗ്രി ടേൺ വരെ ഇൻഡോർ പിച്ചിൽ നിന്ന് ലഭിച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും മൂന്ന് ദിവസത്തിൽ തീർന്നിരുന്നു. ഇൻഡോറിലും ഇതേ കഥയാവർത്തിച്ചു.
മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർക്കാർ ഉൾപ്പെടെയുള്ളവരും ഇൻഡോർ പിച്ചിനെ വിമർശിച്ചിരുന്നു. വേണ്ട ബൗൺസ് ലഭിച്ച് ബൗളർമാർക്കും ബാറ്റേഴ്സിനും ഒരുപോലെ അവസരം നൽകുന്നതാവണം പിച്ച്. ആദ്യ ദിവസം തന്നെ ഇത്രയും ടേൺ ലഭിച്ചാൽ, അതും ആദ്യ സെഷനിൽ തന്നെ…എങ്കിൽ ഇത് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെയാണെന്നും വെങ്സർക്കാർ പറഞ്ഞു.