ബെംഗളൂരു: ക്യാപ്റ്റൻ വരുൺ സിംഗിന്റെ (Captain Varun Singh Death) വിയോഗത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വരുൺ സിംഗിന്റെ അകാലമരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു. അഭിമാനത്തോടെയും വീര്യത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
”വീര്യത്തോടെയും അഭിമാനത്തോടെയും വരുൺ സിംഗ് രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു. രാഷ്‌ട്രത്തിനായുള്ള വരുൺ സിംഗിന്റെ പ്രവൃത്തികൾ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയിൽ പങ്കുചേരുന്നു. ഓം ശാന്തി’ പ്രധാനമന്ത്രി കുറിച്ചു.
ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിങ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. 50 ശതമാനത്തന് മുകളില്‍ പൊള്ളലേറ്റ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
അതേസമയം രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേര്‍ നേരത്തെ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചിരുന്നു. അപകട സമയത്ത് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു വരുണ്‍ സിംഗ്.ഏഴ് ദിവസത്തോളം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒടുവില്‍ വിഫലമാകുകയായിരുന്നു. ഇതോടെ കൂന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണം 14 ആയി.