അഹമ്മദാബാദ്: ഗുജറാത്തിൽ പാക് ബോട്ടുകൾ പിടികൂടിയ സംഭവത്തിൽ (Pak Boats Seized In Gujarat) മൂന്ന് പേർ പിടിയിൽ. ബിഎസ്എഫ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഈ മൂന്നുപേരെ പിടികൂടിയത്. മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഇവർക്കൊപ്പമെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഭുജിന് സമീപം പാകിസ്ഥാൻ അതിർത്തിയിലെ ഹരാമിനല്ലിയിൽ നിന്നും 11 ബോട്ടുകൾ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. പ്രദേശം ബിഎസ്എഫ് വളഞ്ഞിട്ടുണ്ട്. വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. അതേസമയം കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.