ബിപാർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടുമെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.ചുഴലിക്കാറ്റിനെ നേരിടാൻ വൻ തയ്യാറെടുപ്പുകളുമായി നിൽക്കുകയാണ് പ്രതിരോധ സംഘങ്ങൾ.കച്ച് മേഖലയിലെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2021 മെയ് മാസത്തിലെ തൗക്തേയ്ക്ക് ശേഷം രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ബാധിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.ബിപാർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്‌ച വൈകുന്നേരം ജഖാവു തുറമുഖത്തിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പതിക്കുമെന്നും പരമാവധി കാറ്റിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്റർ വരെ ഉയരുമെന്നും ഐഎംഡി അറിയിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്‌ച രാത്രി ഗാന്ധിനഗറിലെ സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി.മുൻകരുതലെന്ന നിലയിൽ തീരത്ത് താമസിക്കുന്ന 74,000-ത്തിലധികം ആളുകളെ സംസ്ഥാന ഭരണകൂടം മാറ്റി പാർപ്പിച്ചു, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ യൂണിറ്റുകളെ വിന്യസിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.എട്ട് തീരദേശ ജില്ലകളിലെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറിയ മൊത്തം 74,345 പേരിൽ, 34,300 പേർ കച്ച് ജില്ലയിൽ നിന്നുള്ളവരാണ്.