തിരുവനന്തപുരം : വെള്ളറട ആര്യങ്കോട് പഴിഞ്ഞിപ്പാറ കോളനിയിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ നിറ കണ്ണുകളോടെ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് കോളനി നിവാസികൾ.
പണി പൂർത്തിയാകാത്ത വീടുകളിലാണ് മിക്കവരും താമസിക്കുന്നത്. വേനൽ കടുത്തതോടെ കടുത്ത കുടിവെള്ള ക്ഷാമവും. ചികിത്സാ സൗകര്യങ്ങളും സഹായ പദ്ധതികളും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. അവരുടെ ആവലാതികളും പരാതികളും ശ്രദ്ധയോടെ കേട്ട രാജീവ് ചന്ദ്രശേഖർ എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന്ഉറപ്പ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയിലെ വീടുകൾ അനർഹർക്ക് നൽകുകയാണെന്നാണ് കോളനിവാസികളുടെ പരാതി. അർഹർക്ക് സംസ്ഥാന സർക്കാരിന്റെ ഒരു സഹായവും കിട്ടുന്നില്ലെന്നും അവർ ആരോപിച്ചു.
“പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടുകൾ പണി പൂർത്തീകരിച്ചു പൂർണ വാസയോഗ്യമാക്കും, ജൽ ജീവൻ പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള പ്രതിസന്ധി പരിഹരിക്കും, ചികിത്സക്ക് വേണ്ട സൗകര്യങ്ങളും ചിലവുകൾക്കും കേന്ദ്ര സർക്കാർ സംവിധാനങ്ങൾ ഒരുക്കും. ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നത് വെറും വാക്കായിരിക്കില്ല.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“നോക്കു സാറേ, ഈ വീടിൻ്റെ അവസ്ഥ കണ്ടോ. എങ്ങനെ പണിതീർക്കും സാറേ, ഒരു നിർവാഹവുമില്ല” കോളനിയിലെ താമസക്കാരിയായ പുഷ്പഭായിയുടെ സങ്കടം കണ്ട് വീട് പൂർത്തിയാക്കാൻ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞപ്പോൾ പുഷ്പഭായിയുടെ അടക്കം അവിടെയുണ്ടായിരുന്ന മുഴുവൻ പേരുടെയും മുഖത്ത് പ്രതീക്ഷയുടെ നിലാവുദിച്ചു.
“ഞാൻ വിജയിച്ചാൽ പൂർത്തിയാകാത്ത വീടുകൾ പൂർത്തീകരിക്കുമെന്നും ജൽ ജീവൻ മിഷൻ പദ്ധതി വഴി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. ഇത് എൻ്റെ ഉറപ്പാണ്. ഞാൻ പറഞ്ഞാൽ ചെയ്തിരിക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കൂലിപ്പണിക്കാരനായ സതീഷിൻ്റെയും വിജിലയുടെയും മകൻ ആദികൃഷ്ണൻ്റെ ഡൗൺ സിൻഡ്രോം രോഗമാണ്. ബന്ധുവീട്ടിലാണ് താമസം. ആ വീട്ടിലേക്ക് പോകാൻ വഴി പോലുമില്ല. സങ്കടം പറച്ചിൽ ഇങ്ങനെ നീണ്ടപ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ സാന്ത്വന വാക്കുകൾ അവർക്ക് ആശ്വാസമായി. കോളനി സന്ദർശനത്തിനെത്തിയ രാജീവ് ചന്ദ്രശേഖറിനെ കോളനിയിലെ മുതിർന്ന അംഗമായ രാജമ്മ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.