തലസ്ഥാന ജില്ലയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത ഒരു സ്ഥലവുമുണ്ടാകില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. നെയ്യാറ്റിൻകരയിലെ കള്ളിക്കാട് പഞ്ചായത്തിലെ എസ്എൻഡിപി ശാഖയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2023 ഏപ്രിൽ മാസം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ രാജ്യത്തൊരിടത്തും മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാതിരിക്കരുത് എന്ന തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എൻഎൽ ആണ് അത് നടപ്പിലാക്കേണ്ടതെന്നും അത് ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നെയ്യാറ്റിൻകരയിൽ എയിംസ് കൊണ്ട് വരുന്നതിനു തന്റെ ഭാഗത്ത് നിന്ന് നൂറ് ശതമാനം ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്നും കള്ളിക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ശുദ്ധജല പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് അതിന്റെ സാധ്യത പഠിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ജൽ ജീവൻ മിഷന്റെ സഹായത്തോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്നത് പരിഹരിക്കും അതുമല്ലങ്കിൽ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ കുടിവെള്ള പ്ലാന്റ് നിർമിക്കുന്നതിന്റെയും സാദ്ധ്യതകൾ തേടാമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
കള്ളിക്കാട് എസ്.എൻ.ഡി.പി. ശാഖ സന്ദർശിച്ച അദ്ദേഹത്തെ ശാഖാ പ്രസിഡൻ്റ് സുദർശനം, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ, അജന്താലയം അജികുമാർ തുടങ്ങിയവർ സ്വീകരിച്ചു.