ഗാസ : ഹമാസിന്റെ നിയന്ത്രണത്തിലുള്ള വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്യാൻ ശ്രമിച്ച പന്ത്രണ്ടോളം സാധാരണക്കാരെ ഹമാസ് തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ റഷീദ് ബീച്ച് റോഡിലൂടെ പോകുകയായിരുന്ന ഒരു സൈക്കിൾ യാത്രക്കാരന്റെ ക്യാമറ കണ്ണുകളാണ് ഈ ഭീകര ദൃശ്യങ്ങൾ ഒപ്പിയെടുത്തത് എന്നാണ് വിവരം. രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ ചിതറി കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എയർ സ്‌ട്രൈക്കാണോ? ഇത് വ്യോമാക്രമണം പോലെയാണോ തോന്നുന്നത് എന്ന് കാഴ്ചക്കാരോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെയാണ് ഹമാസ് സ്‌നൈപ്പർമാർ കൊലപ്പെടുത്തിയതെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ അംജദ് താഹ പറഞ്ഞു.
“അവരെ മനുഷ്യകവചങ്ങളായി ഗാസയിലെ ജനങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, പുറത്തുപോകാൻ ശ്രമിക്കുന്ന ആരെയും കൊല്ലും. ശേഷം പതിവുപോലെ ഇസ്രായേലിനെ കുറ്റപ്പെടുത്തും, ഈ പ്രചരണം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യും” – അംജദ് താഹ പറഞ്ഞു.
ഹമാസ് ഗാസ പൗരന്മാരെ കൊല്ലുകയും അവരുടെ മരണത്തിന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന റിപ്പോർട്ടിനെ കൂടുതൽ സാധൂകരിക്കുകയാണ് ഈ വീഡിയോ ദൃശ്യങ്ങൾ.