ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന ഇൻ്റലിജൻസ് നേതാവ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിൻ്റെ മിലിട്ടറി ഇൻ്റലിജൻസ് വിഭാഗമായ ബെയ്ത് ഹനൂൻ ബറ്റാലിയനിലെ തലവനായ യൂസഫ് റഫീക്ക് അഹമ്മദ് ഷബാത്താണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസ പട്ടണമായ ബെയ്റ്റ് ഹനൂനിലെ ഹമാസിൻ്റെ ഇൻ്റലിജൻസ് സുരക്ഷാ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. ഇതിന് പുറമെ ഗാസയിലെ ഒരു സ്‌കൂളിൽ ഒളിച്ചിരുന്ന പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരരെയും സേന പിടികൂടിയിട്ടുണ്ട്.ഷബാത്തിന്റെ മരണം തീവ്രവാദ സംഘടനയുടെ അന്വേഷണ വിഭാഗത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഐഡിഎഫിൻ്റെ നോർത്തേൺ ബ്രിഗേഡ് സൈനികരാണ് സ്കൂളിൽ മറഞ്ഞിരുന്ന ഭീകരരെ പിടികൂടിയത്. സാധാരണക്കാരെ ഭീകരർ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു. സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ്, സൈനികർ സാധാരണക്കാരോട് അവരുടെ സുരക്ഷയ്ക്കായി പോകാൻ ആവശ്യപ്പെട്ടു . നിരവധി ഭീകരർ കൊല്ലപ്പെടുകയും ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഷ്‌ദോദ് തുറമുഖത്തിലൂടെയുള്ള മാനുഷിക സഹായം ഗാസയിലേക്ക് മാറ്റിയതായി ഇസ്രായേൽ അധികൃതർ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വേൾഡ് ഫുഡ് പ്രോഗ്രാം അയച്ച എട്ട് ട്രക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്തു.ഒക്‌ടോബർ 7 ന് അതിർത്തി തകർത്തെത്തിയ ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിൽ 1,200 പേർ കൊല്ലപ്പെടുകയും 240 ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇതിനുള്ള തിരിച്ചടിയായാണ് ഗാസയിലെ സൈനിക നടപടി ആരംഭിച്ചത്.