അംഗാര : ഭൂകമ്പം തകർത്തെറിഞ്ഞ തുര്‍ക്കിക്ക് ആശ്വാസമായെത്തിയ ഇന്ത്യന്‍ സൈനിക സംഘത്തിലെ മെഡിക്കല്‍ ഓഫീസറായ ബീന തിവാരിക്ക് ആഗോളതലത്തിൽ നിന്ന് പോലും പ്രശംസകൾ ഒഴുകിയെത്തുകയാണ് . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ ആറു വയസുകാരി നസ്‌റിനൊപ്പമുള്ള ചിത്രവും സാമൂഹിക മാദ്ധ്യമങ്ങളിൽ ആവേശപൂർവ്വം ഷെയർ ചെയ്യപ്പെടുകയാണ്. ഡെറാഡൂണ്‍ സ്വദേശിയായ ഈ ഇരുപത്തെട്ടുകാരി, ദില്ലിയിലെ ആര്‍മി കോളെജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പഠനത്തിനു ശേഷമാണു ദേശസേവനത്തിനായി സൈന്യത്തിലെത്തുന്നത്. പാരമ്പര്യമായി രാജ്യത്തെ സേവിക്കുന്ന സൈനികകുടുംബത്തിലെ മൂന്നാം തലമുറയിലെ ധീര യോദ്ധാവാണിവർ. ഇതിനു മുൻപ് ആസാമിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ തുര്‍ക്കിയിലെ 60 പാരാഫീല്‍ഡ് താല്‍ക്കാലിക ആശുപത്രിയില്‍ ഒരു നാടിന്‍റെ തന്നെ പ്രതീക്ഷയും ആശ്വാസവുമായി രാപ്പകലില്ലാതെ തന്റെ കർത്തവ്യങ്ങൾ നിർവഹിച്ച് ഭാരതത്തിൻെറ യശസ്സുയർത്തുകയാണ് ഡോ. ബീന.
ഇന്ത്യയുടെ ഓപ്പറേഷന്‍ ദോസ്ത് ദൗത്യത്തിന്‍റെ ഭാഗമായി പതിനാലോളം ഡോക്ടര്‍മാരും 86 സ്റ്റാഫുകളുമാണു തുര്‍ക്കിയില്‍ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഹാത്തെ പ്രവിശ്യയില്‍ ആശുപത്രി സ്ഥാപിച്ചു ചികിത്സയും മരുന്നുകളും നല്‍കി വരുന്നുണ്ട്.